ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി മറ്റന്നാൾ പരി​ഗണിക്കും

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ ബിനീഷിൻ്റെ അഭിഭാഷകൻ്റെ വാദം പൂർത്തിയായി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കാത്തതിനാൽ ആ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിൻ്റെ അഭിഭാഷകൻ വാദിച്ചത്.

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഇന്ന് ബിനീഷിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്ച നടക്കും. കേസ് പതിമൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. കേസിൽ ബിനീഷ് അറസ്റ്റിലായിട്ട് ഒൻപത് മാസം പിന്നിട്ടു.