ഇന്ത്യയ്ക്ക് മുന്നിൽ വാട്‌സ് ആപ്പ് മുട്ടുമടക്കി; വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല; ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ

ന്യൂഡെല്‍ഹി : ഒടുവിൽ ഇന്ത്യയ്ക്ക് മുന്നില്‍ വാട്‌സ് ആപ്പ് മുട്ടുമടക്കി. രാജ്യത്ത് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്‌സാപ്പ് അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചതാണെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഡെല്‍ഹി ഹൈക്കോടതിയിലായിരുന്നു വാട്‌സാപ്പിന്റെ വിശദീകരണം.

സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുകയില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്‌സാപ്പ് കോടതിയില്‍ വ്യക്തമാക്കി. സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു വാട്‌സാപ്പിന്റെ പുതിയ വിശദീകരണം.

കോമ്പറ്റീഷന്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരുന്നു വാട്‌സാപ്പിന് വേണ്ടി ഹാജരായത്.

നയം നടപ്പിലാക്കുന്നത് ഇപ്പോള്‍ മരപ്പിക്കുകയാണെങ്കിലും നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും ഉപയോക്താക്കള്‍ക്ക് അയക്കുമെന്നും ഹരീഷ് സാല്‍വ കോടതിയെ അറിയിച്ചു. മുകുള്‍ റോത്തഗിയായിരുന്നു ഫെയ്‌സബുക്കിന് വേണ്ടി ഹാജരായത്. അദ്ദേഹവും ഹരീഷ് സാല്‍വ ഉയര്‍ത്തിയ അതേ വാദമായിരുന്നു കോടതിയില്‍ നടത്തിയത്.