തമിഴ്‌നാടിനെ കണ്ട് പഠിക്കാം; അമേരിക്കയിലേക്കും, ദുബായിലേക്കും പൂക്കൾ കയറ്റി അയക്കുന്നു

ചെന്നൈ : പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് തരിശു കിടന്ന് മരുഭൂമി പോലെയായിരുന്ന തമിഴ്നാടിൻ്റെ പല ഭാഗങ്ങളും ഇപ്പോൾ ഹരിതാഭമായിക്കഴിഞ്ഞു. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ നിന്നും പൂക്കൾ അമേരിക്കയിലേക്കും, ദുബായിലേക്കും കയറ്റി അയക്കുന്നു. മുല്ല, ചെണ്ടുമല്ലി, റോസ്, ജമന്തി, ലില്ലി, എന്നീ പൂക്കളാണ് ഇരുരാജ്യങ്ങളിലേക്കുമായി കയറ്റി അയച്ചത്.

തമിഴ്‌നാട് കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ അഗ്രികൾച്ചറൽ ആന്റ് പ്രൊസെസ്സ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ടാണ് പൂക്കൾ കയറ്റി അയച്ചത്. നിലക്കൊട്ടൈ, ദിണ്ടിഗൽ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്നുമാണ് കയറ്റി അയക്കാനുള്ള പൂക്കൾ ശേഖരിച്ചത്. ഇവ സർവ്വകലാശാലയിൽ എത്തിച്ചാണ് കയറ്റുമതിയ്ക്കായി പാക്ക് ചെയ്തത്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് കേന്ദ്ര സർക്കാർ നീക്കം. ക്ഷേത്രങ്ങളിലും വീടുകളിലും ഹിന്ദു ദൈവങ്ങൾക്ക് ചാർത്താൻ ശുദ്ധമായ പൂക്കൾ വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി. ഇനിയും ഇത് തുടരാനാണ് ആലോചന.