‘കള്ളന്റെ താടി’; റഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റഫേല്‍ കരാര്‍ സംബന്ധിച്ച് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ച് പോസ്റ്റുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

മോദിയുടെ താടിയുടേയും റഫേല്‍ വിമാനത്തിന്റേയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചെ രാഹുല്‍ ‘കള്ളന്റെ താടി’യെന്ന് എഴുതി റഫേല്‍ അഴിമതി എന്ന് ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുമായി നടത്തിയ റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചു.

56000 കോടി രൂപയ്ക്ക് 36 യുദ്ധ വിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായുള്ള പ്രഖ്യാപനം ഉണ്ടായത്.