റാഫേല്‍ യുദ്ധവിമാന ഇടപാട് അഴിമതി ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍​ഗ്രസ്

ന്യൂഡെല്‍ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ റാഫേല്‍ വിവാദം വീണ്ടും സജീവമാകുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കോണ്‍​ഗ്രസിൻ്റെ ആവശ്യം.

അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ ഏകവഴി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷമാണ്.
റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്ത് വന്നിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോണ്‍ഗ്രസിന്റെയും രാഹുല്‍ ​ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിഞ്ഞു.

ഇടപാടില്‍ അഴിമതിയുണ്ടെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അഴിമതി നടന്ന രാജ്യത്ത് ജെപിസി അന്വേഷണം നടത്തേണ്ടതല്ലെയെന്നും കോണ്‍​ഗ്രസ് വക്താവ് രണ്‍ദീപ് സിം​ഗ് സുര്‍ജേവാല പ്രതികരിച്ചു.

56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച്‌ നേരത്തെ അന്വേഷണം നടന്നിരുന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്‌.