കാണാതായ അഞ്ച് സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിൽ; ആറ് പേർ അറസ്റ്റിൽ

ഭോപ്പാൽ: നാടിനെ നടുക്കി അതിക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. ഒരുമാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ മൃതദേഹങ്ങളാണ് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മമത (45), മക്കളായ രുപാലി (21), ദിവ്യ (14), ഇവരുടെ ബന്ധുക്കളായ മറ്റു രണ്ട് പെൺകുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഒരുമാസം മുൻപ് ഇവരെ കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങൾ കൊന്നു കുഴിച്ചുമൂടിയ നിലയിൽ ലഭിക്കുന്നത്. മരിച്ച രുപാലിയുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുത് എന്ന യുവാവും സംഘവുമാണ് നാടിനെ നടുക്കിയ കുറ്റകൃത്യത്തിനു പിന്നിലെന്നു പോലീസ് വ്യക്തമാക്കി.

സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നും പോലീസ് പറയുന്നു. എട്ടടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അറസ്റ്റിലായവരിൽ ഒരാൾ.
കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവെച്ചത്.

സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയാറായതോടെ യുവതി പ്രശ്‌നമുണ്ടാക്കി. യുവതിയുടെ ഫോൺകോൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് യുവാവിനെ ചോദ്യം ചെയ്തതോടെ കൊലപാതകവിവരം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

സ്ത്രീകളുടെ മൃതദേഹങ്ങളിൽനിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം കൃഷിയിടത്തിൽ കുഴിയെടുത്ത് വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹങ്ങൾ വേഗം അഴുകാൻ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു.

അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മേയ് 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. അഞ്ച് പേരെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.