കോവിഷീല്‍ഡിനും കോവാക്‌സിനും അംഗീകാരം നല്‍കണം; യൂറോപ്യന്‍ യൂണിനോട് ആവശ്യം ശക്തമാക്കി ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊറോണ പ്രതിരോധ വാക്സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും അനുമതി നല്‍കണമെന്ന് യൂറോപ്യന്‍ യൂണിനോട് ആവശ്യം ശക്തമാക്കി ഇന്ത്യ. കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റിനായുള്ള പട്ടികയില്‍ കോവാക്‌സിനും കോവിഷീല്‍ഡും കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്‌സിനും അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ യാത്രക്ക് ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നത്. ആവശ്യം അംഗീകരിക്കുന്നതു വരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യാത്രക്കാര്‍ ഇന്ത്യയില്‍ ക്വാറന്റൈന്‍ പാലിക്കേണ്ടി വരുമെന്നും ഇന്ത്യ അറിയിച്ചു.

കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റും അംഗീകരിക്കില്ലെന്ന ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കൊറോണ സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍ പാസ് നിലവില്‍ വരാനിരിക്കേയാണ് പുതിയ നീക്കം.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴി ക്വാറന്റൈനില്‍ ഇളവു നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന് ഇന്ത്യയില്‍ അംഗീകാരം നല്‍കണമെങ്കില്‍ ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ക്കു കൂടി യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നാലു വാക്‌സിനുകള്‍ക്കാണ് അംഗീകാരമുള്ളത്. ഓക്‌സ്ഫഡ് – ആസ്ട്രസെനക്ക വാക്‌സിനായ വാക്‌സെവ്രിയ, ഫൈസര്‍ വാക്‌സിന്‍ , മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിക്കുന്ന ജാന്‍സെന്‍ വാക്‌സിന്‍ എന്നിവയാണ് അംഗീകാരമുള്ള വാക്‌സിനുകള്‍.

ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്നതിന് കോവാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ലോകാരോഗ്യസംഘടനയുടെ അനുമതിയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിഷയം യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായും ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.