പ്രധാനമന്ത്രി വിളിച്ച ജമ്മുകശ്മീർ സർവകക്ഷി യോഗത്തിൽ പിഡിപി വിട്ടുനിന്നേക്കും; അന്തിമ തീരുമാനം ഉടൻ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ജമ്മുകശ്മീർ സർവകക്ഷിയോഗത്തിൽ പിഡിപി നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല. ജൂൺ 24-ന് ഡെൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ഡെൽഹിയിൽ നിന്ന് വിളിച്ചിരുന്നതായി മെഹബൂബ മുഫ്തി നേരത്തേ സ്ഥിരീകരിച്ചിരുന്നു.

സംഭാഷണത്തിനായി ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച യോഗം ചേർന്നിരുന്നു. ഗുപ്കറിലെ മുഫ്തിയുടെ വസതിയിൽ രാവിലെ 11നായിരുന്നു യോഗം. അബ്ദുൾ റഹ്മാൻ വീരി, മുഹമ്മദ് സർതാജ് മദ്നി, ഗുലാം നബി ലോൺ ഹാൻജുര തുടങ്ങി നിരവധി നേതാക്കൾ നേരിട്ടും വെർച്വലായും യോഗത്തിൽ പങ്കെടുത്തിരുന്നു.

മുഫ്തിക്ക് യോഗത്തിൽ പങ്കെടുക്കാനുളള ക്ഷണം ലഭിച്ച് മണിക്കൂറുകൾക്കുളളിലാണ് ആറുമാസത്തെ കരുതൽ തടങ്കലിൽ നിന്ന് മുഹമ്മദ് സർതാജ് മദ്നിയെ മോചിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതുൾപ്പടെയുളള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. ജമ്മുവിലെ എട്ടുരാഷ്ട്രീയ കക്ഷികളിൽ നിന്നുളള 14 നേതാക്കന്മാർക്ക് ക്ഷണമുണ്ട്.

ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിജെപിയും അപ്നി പാർട്ടിയും യോഗത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 370 പുനഃ സ്ഥാപിക്കണമെന്ന് അവശ്യമുയർത്തി ഒന്നിച്ച് പോരാടാൻ മുഫ്തി ആഹ്വാനം ചെയ്തിട്ടുണ്ട്. ‘ഞങ്ങൾ ഒന്നിച്ചുളള പോരാട്ടത്തിനാണ് ഊന്നൽ നൽകുന്നത്. അതുകൊണ്ട് ഗുപ്കർ സഖ്യം യോഗത്തിൽ തങ്ങളുടെ രണ്ടുപ്രതിനിധികളെ അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഹബൂബ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടില്ല. ഇത് ഒരു കൂട്ടായ പോരാട്ടമാണ്. അതിനാൽ ഞങ്ങളെ ആര് പ്രതിനീധീകരിക്കണമെന്ന് ഞങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.’യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞു.

ഫാറൂഖ് അബ്ദുളളയായിരിക്കും ഒരുപക്ഷേ പ്രധാനമന്ത്രിയുമായി യോഗത്തിൽ പങ്കെടുക്കുകയെന്നും ചിലപ്പോൾ മെഹബൂബയോ അതല്ലെങ്കിൽ തരിഗാമിയോ ആയിരിക്കും അദ്ദേഹത്തിനൊപ്പമുണ്ടാകുകയെന്നും രണ്ടു ദിവത്തിനുളളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും പിഡിപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.