പ്രതിഷേധം ശക്തമായി; ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ചു

കവരത്തി: ലക്ഷദ്വീപില്‍ ഭൂവുടമകളെ അറിയിക്കാതെ നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ചു. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.

കവരത്തിയിലെ ഇരുപതോളം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളാണ് ഏറ്റെടുത്തിരുന്നത്. ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ നടന്ന ഭൂമി ഏറ്റെടുക്കലില്‍ പ്രതിഷേധം ശക്തമായിരുന്നു.
എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും അറിയാക്കാതെയാണ് നടപടികള്‍ ആരംഭിച്ചതെന്ന് ദ്വീപ് നിവാസികള്‍ പറഞ്ഞിരുന്നു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍ഡിഎആറിന്റെ കരടു രൂപരേഖ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിലായിരുന്നു പുതിയ നിയമം.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍ കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയത്. നേരത്തെ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.