ഫൈസർ, ആസ്ട്രാസെനെക്ക വാക്‌സിനുകൾ കൊറോണ ഡെൽറ്റാ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം

ലണ്ടൻ: യു കെയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയ ആൽഫാ വകഭേദത്തെക്കാളും അപകടകരമാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റാ വേരിയന്റ് എന്ന് ബ്രിട്ടണിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ആൽഫാ വകഭേദത്തെ അപേക്ഷിച്ച്‌ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണം ഡെൽറ്റാ വകഭേദത്തിൽ ഉയർന്നേക്കാൻ സാദ്ധ്യതയുണ്ടെന്നും ഇവർ പറയുന്നു.

അതേസമയം കൊറോണ വാക്സിനുകളായ ഫൈസറും ആസ്ട്രാസെനെക്കയും ഡെൽറ്റാ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന കണ്ടെത്തൽ ആശ്വാസം നൽകുന്നുണ്ട്. ഫൈസർ വാക്സിൻ സ്വീകരിച്ചവർക്ക് ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരെക്കാളും പ്രതിരോധ ശേഷി കൂടുതലുണ്ടായിരുന്നെന്നും പഠനങ്ങൾ കാണിക്കുന്നു.

ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ ജേർണലായ ലാൻസെറ്റിലാണ് ഈ പഠനങ്ങൾ പ്രസിദ്ധീകരിച്ചത്. എഡിൻബറോ സർവകലാശാലയിലെ ഗവേഷകരുടെ പഠനങ്ങൾ അനുസരിച്ച്‌ ഫൈസർ വാക്സിൻ ആൽഫാ വകഭേദത്തിനെതിരായി 92 ശതമാനം സംരക്ഷണവും ഡെൽറ്റാ വകഭേദത്തിനെതിരായി 79 ശതമാനം സംരക്ഷണവും നൽകുന്നുണ്ട്.