താജ്മഹലും ചെങ്കോട്ടയും അടക്കം രാജ്യത്തെ എല്ലാ സ്മാരകങ്ങളും 16 മുതൽ തുറക്കാൻ കേന്ദ്ര അനുമതി

ന്യൂഡെൽഹി : കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് അടച്ചിട്ടിരുന്ന മ്യൂസിയങ്ങളും സ്മാരകങ്ങളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി. താജ്മഹലും ചെങ്കോട്ടയുമുൾപ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂൺ 16 മുതൽ തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.

അതേസമയം, സുരക്ഷാമുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങൾ, മ്യൂസിയങ്ങൾ, സൈറ്റുകൾ എന്നിവയാണ് കൊറോണ സാഹചര്യം രൂക്ഷമായപ്പോൾ അടച്ചിട്ടത്. കഴിഞ്ഞ വർഷവും സ്മാരകങ്ങൾ അടച്ചിരുന്നു.

രാജ്യത്ത് കൊറോണ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിൻറെ സൂചനയായി പുതുതായി സ്ഥിരീകരിക്കുന്ന കൊറോണ കേസുകളിൽ ഗണ്യമായ കുറവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,95,10,410 കൊറോണ കേസുകളും 3,74,305 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.