കൊറോണ പരിശോധനയ്ക്കിടെ സ്വാബ് സ്റ്റിക് ഒടിഞ്ഞു; ഗ്രാമത്തലവനെ രക്ഷിച്ചത് എന്‍ഡോസ്‌കോപിയിലൂടെ

ഹൈദരാബാദ്: കൊറോണ പരിശോധനയ്ക്കിടെ സ്വാബ് സ്റ്റിക് ഒടിഞ്ഞു തൊണ്ടയിൽ കുരുങ്ങി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഗ്രാമത്തലവന്‍ ജുവാജി ശേഖറിനാണ് വൈറസ് പരിശോധനയക്കിടെ ദുരനുഭവം ഉണ്ടായത്. ജുവാജി ശേഖര്‍ തന്റെ ഗ്രാമമായ വെങ്കടരോപ്പള്ളിയില്‍ സംഘടിപ്പിച്ച കൊറോണ പരിശോധന ക്യാമ്പില്‍ പരിശോധനയ്ക്ക് വിധേയനായി. മൂക്കില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനിടെ സ്വാബ് സ്റ്റിക് ഒടിഞ്ഞു. തുടര്‍ന്ന് ഇത് മൂക്കില്‍ നിന്നും തൊണ്ടയില്‍ എത്തി തടഞ്ഞു നിന്നു.

സ്റ്റിക് തൊണ്ടയിലെത്തിയതോടെ വേദന അസഹ്യമായ ജുവാജി സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയെങ്കിലും അവിടെ നിന്ന് സ്റ്റിക് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിയെ സമീപിച്ചു എന്‍ഡോസ്‌കോപ്പിയിലൂടെയാണ് സ്റ്റിക് പുറത്തെടുത്തത്.

അതേസമയം സ്റ്റിക് നീക്കം ചെയ്യാന്‍ കഴിയാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വേണ്ടത്ര പ്രവര്‍ത്തന പരിചയമില്ലെന്ന് ആരോപിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് ജുവാജി ശേഖര്‍.