ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക്; തമിഴ്നാട്ടിൽ അതീവ സുരക്ഷാ നിർദേശം

ചെന്നൈ: ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. തുടർന്ന് തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിർദേശം നൽകി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിന് കൂടി കൈമാറിയിയെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് ചില ബോട്ടുകൾ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച രഹസ്യ വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ചില ആളുകളെ ഇന്ത്യൻ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീലങ്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതിൽ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളിൽ എത്തുന്നതെന്നാണ് കരുതുന്നത്.