പതഞ്ജലിയുടെ കടുക് എണ്ണയും ഗുണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാൻ സർക്കാർ; സിംഹാന ഓയിൽ മില്ല് സീൽ ചെയ്തു

ന്യൂഡെൽഹി: വിവാദ യോഗാ ഗുരു ബാബാ രാംദേവിൻ്റെ കമ്പനിയായ പതഞ്ജലി വിൽക്കുന്ന കടുക് എണ്ണ നിലവാരം കുറഞ്ഞതാണെന്ന് രാജസ്ഥാൻ സർക്കാർ. സിംഹാന ഓയിൽ മിൽ പതഞ്ജലിക്ക് നൽകിയ അഞ്ച് സാബിളുകളും പരീക്ഷണത്തിൽ പരാജയപ്പെടുകയായിരുന്നുവെന്ന് സർക്കാർ റിപ്പോർട്ട് നൽകി. ഇവ ആവശ്യമായ ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പതഞ്ജലി കടുക് എണ്ണയുടെ സാബിൾ ഭക്ഷ്യ സുരക്ഷ പ്രാദേശിക ഭരണകൂടത്തിൻ്റെ സാന്നിധ്യത്തിൽ മെയ് 27നാണ് ടെസ്റ്റ് ചെയ്തതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓംപ്രകാശ് മീണ അറിയിച്ചു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

പതഞ്ജലി കടുക് എണ്ണ പാക്ക് ചെയ്തിട്ടുള്ള സഞ്ചിയും കുപ്പിയും നിലവാരമില്ലാത്ത വസ്തുക്കളാണെന്ന് കണ്ടെത്തിയതായും മീണ പറഞ്ഞു. ശ്രീ ശ്രീ തത്വ ബ്രാൻഡിൻ്റെ കടുക് എണ്ണക്കും ഇതേ ഫലം ലഭിച്ചു. എന്നാൽ, പതഞ്ജലി ഔദ്യോഗികമായി ഇതിനെക്കുറിച്ച്‌ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ നിർദേശപ്രകാരം രണ്ടാഴ്ച മുമ്പ് അൽവാർ കളക്ടറേറ്റ് അധികൃതർ സിങ്കാനിയ ഓയിൽ മില്ലിൽ റെയ്ഡ് നടത്തിയിരുന്നു. അവിടെനിന്ന് പതഞ്ജലിയുടെ പാക്കിങ് പൌച്ചുകളും കണ്ടെടുത്ത ശേഷം മില്ലിന് അധികൃതർ സീൽ വെച്ചു.