മോക് ഡ്രില്ലിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ച ആഗ്രയിലെ ആശുപത്രി അടച്ചു

ലഖ്‌നൗ: ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.

കൊറോണ അതിരൂക്ഷമായിരക്കെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മോക്ഡ്രില്‍ നടത്തി രോഗികളുടെ ജീവന്‍ അപഹരിച്ചതായുള്ള ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ശബ്ദ സന്ദേശത്തിന്റെ ഉറവിടം ആശുപത്രി ഉടമ ഡോ.അരിഞ്ജയ് ജെയിനിന്റേതാണ് എന്ന് ജില്ലാ മജ്‌സിട്രേറ്റ് പ്രഭു എന്‍ സിങ് സ്ഥിരീകരിച്ചു.

ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്‌സിജന്‍ വിതരണ കമ്പിനി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഡോ അരിഞ്ജയിനെ അറിയിച്ചു. തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് പോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല.

ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടാന്‍ എത്ര രോഗികളുടെ ജിവന്‍ നഷ്ടമാകുമെന്ന് വിലയിരുത്താന്‍ ജീവനക്കാരോട് ആശുപത്രി ഉടമ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം രാവിലെ ഏഴ് മണിയോടെ മോക്ഡ്രില്‍ എന്ന രൂപേണ ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തി. ഇതോടെ അത്യാസന്ന നിലയിലുള്ള കൊറോണ രോഗികള്‍ ഉള്‍പ്പെടെ 22 മരണപ്പെട്ടു എന്നാണ് ഡോ.അരിഞ്ജയിന്റെ ശബ്ദ രേഖയില്‍ പറയുന്നത്.

അതേസമയം സംഭവം നടന്ന ദിവസം ആശുപത്രിയില്‍ ഏഴ് പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. എന്നിരുന്നാലും ആശുപത്രി ഉടമയുടെ ശബ്ദ രേഖ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി ഇപ്പോള്‍ ആശുപത്രി അടച്ച് പൂട്ടിയിരിക്കുന്നത്.