താന്‍ ഇന്ത്യയില്‍ കാലുകുത്തുന്നതോടെ കൊറോണ മഹാമാരി അകലുമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ

ന്യൂഡെല്‍ഹി: താന്‍ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ മാത്രമേ കൊറോണ മഹാമാരി രാജ്യത്ത് നിന്ന് അകലുകയുള്ളൂവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. കൊറോണ രണ്ടാം തരംഗത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് ഇടെയാണ് നിത്യാനന്ദയുടെ പ്രസ്താവന.

രാജ്യത്തെ കൊറോണ വൈറസ് ബാധ സംബന്ധിച്ച ശിക്ഷ്യന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ അവകാശവാദം. ‘അമ്മാന്‍’ ദേവി തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചുവെന്നും താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമേ കൊറോണ ഇന്ത്യയില്‍നിന്ന് മാറുകയുള്ളൂവെന്നുമാണ് നിത്യാനന്ദ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

ഇന്ത്യയില്‍ കൊറോണ രൂക്ഷമായതോടെ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ ‘കൈലാസ’യിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചിരുന്നു. നിത്യാനന്ദയുടെ കൈലാസത്തിനു സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നം വരെയുമുണ്ട്. രാജ്യത്തിന്റെ വെബ്സൈറ്റും നിവില്‍ ഉണ്ട്. ഇന്ത്യ വിട്ട ശേഷം ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വാങ്ങി കൈലാസ എന്ന രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

ലൈംഗിക ആക്രമണ കേസില്‍ രാജ്യം വിട്ട വ്യക്തിയാണ് ആള്‍ദൈവം നിത്യാനന്ദ. ഒട്ടേറെ ക്രമിനല്‍ കേസുകളിലും പ്രതിയാണ് നിത്യാനന്ദ.