യുവതിയുടെ അപകടമരണം കൊലപാതകം; ക്വട്ടേഷൻ കൊടുത്തത് യുഎസിലുള്ള ഭർത്താവ്

ചെന്നൈ: യുവതിയുടെ അപകടമരണം കൊലപാതകമാണെന്ന തെളിവുകളുമായി പൊലീസ്. യുവതിയെ അപകടത്തില്‍പ്പെടുത്തി കൊലപ്പെടുത്തിയത് ഭര്‍ത്താവ് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ കിദാരങ്കോണ്ടം പട്ടണത്തിലാണ് സംഭവം.

യുഎസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് 28 കാരിയായ ജയഭാരതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇരുചക്രവാഹനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയഭാരതിയെ കടവയ്യാരു പാലത്തില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. വഴിയാത്രക്കാര്‍ അവരെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെക്കുറിച്ച്‌ ജയഭാരതിയുടെ കുടുംബത്തിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു.

ബന്ധുക്കള്‍ അപകടസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച്‌, തിരുവാരൂര്‍ താലൂക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

സംഭവത്തിന് പിന്നിലെ കാരണം ഇങ്ങനെ, അഞ്ച് വര്‍ഷത്തിലേറെയായി യു.എസിലെ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജയഭാരതി 2015 ല്‍ വിഷ്ണുപ്രകാശിനെ വിവാഹം കഴിച്ചു. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയഭാരതി ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങി. അന്തകുടി പോസ്റ്റോഫീസില്‍ ജോലി ചെയ്യാന്‍ തുടങ്ങി.

ഇതിനിടെ, ജയഭാരതി വിവാഹമോചന കേസ് ഫയല്‍ ചെയ്യുകയും ഭര്‍ത്താവിന് നോട്ടീസ് അയക്കുകയും ചെയ്തു. തുടര്‍ന്ന്, വിഷ്ണുപ്രകാശ് ജയഭാരതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വിവാഹമോചനത്തത്തെുടര്‍ന്ന് ജീവനാംശം നല്‍ക്കാന്‍ നിര്‍ബന്ധിതനാകുമെന്ന് ഭയപ്പെട്ടതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.