യുവതിയെ ക്രൂരമായി മർദ്ദിച്ച് കൂട്ട മാനഭംഗത്തിനിരയാക്കി വീഡിയോ പ്രചരിപ്പിച്ചു; സ്ത്രീകളടക്കം ആറു പേർ അറസ്റ്റിൽ

ബംഗളൂരു : യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടമാന ഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ആറ് ദിവസം മുൻപാണ് സംഭവം നടന്നത്. ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി തിരുകിക്കയറ്റുകയും മർദ്ദിക്കുകയും ചെയ്തു. വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആക്രമണം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ബംഗളൂരു പോലീസ് പറഞ്ഞു. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ എല്ലാവരും ഒരേ സംഘത്തിൽ പെട്ടവരാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഈസ്റ്റ് ബെംഗളുരുവിലെ രാമമൂർത്തി നഗറിലെ മരഗോൻഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവർക്കിടയിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പോലീസ് പറയുന്നത്.

ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കൾ തിരിച്ചറിയുകയും ഇവർ ബെംഗളുരുവിലാണെന്ന വിവരം പോലീസിനു കൈമാറുകയുമായിരുന്നു. തുടർന്നാണ് ബംഗ്ലദേശ് പോലീസ് ബെംഗളുരു പോലീസിനെ വിവരമറിയിച്ചത്. യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്ട്രേറ്റിൻ്റെ മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.