ബിസിനസ് ക്ലാസ് ക്യാബിനുള്ളിൽ വവ്വാൽ; ഡെൽഹിയിൽ നിന്ന് അമേരിക്കയിലേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

ന്യൂഡെൽഹി: യുഎസിലെ നൊവാർക്കിലേക്ക് ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 30 മിനിറ്റിന് ശേഷം ഡെൽഹിയിൽ തന്നെ തിരിച്ചിറക്കി. ബിസിനസ് ക്ലാസ് ക്യാബിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയതിന് തുടർന്നാണ് എയർ ഇന്ത്യ വിമാനം ഡെൽഹിയിൽ തന്നെ തിരിച്ചിറക്കിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ നൊവാർക്കിലേക്ക് യാത്ര പുറപ്പെട്ട എയർ ഇന്ത്യ A1-105 വിമാനത്തിലാണ് സംഭവം. ബിനിനസ് ക്ലാസ് ക്യാബിനിൽ വവ്വാവിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എടിസിയെ ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി ഡെൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.

വവ്വാലിനെ പിടികൂടാൻ വന്യജീവി ഉദ്യോഗസ്ഥരെയാണ് വിളിച്ചത്. ഇത് പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിച്ചു.

മൂന്നാമെതാരാളിൽ നിന്നായിരിക്കും വവ്വാൽ വിമാനത്തിനുള്ളിലെത്തിയതെന്ന റിപ്പോർട്ട് നൽകിയ എൻജിനിയറിങ് ടീമിനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളിൽ നിന്നാണ് എലികളും വവ്വാലുകളും വരാറുള്ളത്. അതിനാൽ അത്തരം വാഹനങ്ങളിൽ നിന്നാകും വിമാനത്തിൽ വവ്വാൽ കയറാൻ സാധ്യതയെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.