വാട്ട്സ്‌ആപ്പിന്റെ നിയമപരമായ വെല്ലുവിളി; സന്ദേശങ്ങളുടെ ഉത്ഭവം വെളിപ്പെടുത്താനാണ് വാട്ട്സ്‌ആപ്പിനോട് ആവശ്യപ്പെട്ടത്; വിശദീകരണവുമായി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021നെതിരായ വാട്ട്സ്‌ആപ്പിന്റെ നിയമപരമായ വെല്ലുവിളിയിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. പൗരൻമാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കേന്ദ്ര ഐടി മന്ത്രി രവിശശങ്കർ പ്രസാദ് പറഞ്ഞു. ഒരു മൗലികാവകാശവും അനിയന്ത്രിതമല്ല. ക്രമസമാധാന പാലനവും ​​ദേശീയ സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 പ്രകാരം വാട്ട്സ്‌ആപ്പിലെ ഫോർവേഡ് മെസേജുകളുടെ കാര്യത്തിൽ ആദ്യം ആരാണ് അത് പോസ്റ്റ് ചെയ്തത് എന്നറിയാനുള്ള, സംവിധാനം ഒരുക്കണം എന്നായിരുന്നു കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് പക്ഷെ വാട്ട്സ്‌ആപ്പിന്റെ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വാട്സ് ആപ്പ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്.

സന്ദേശത്തിതന്റെ ഉത്ഭവം വെളിപ്പെടുത്താനാണ് വാട്ട്സ്‌ആപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടത്, ‍ഇന്ത്യയുടെ പരമാധികാരം, സമ​ഗ്രത, ഭരണകൂടത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുളള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട ​ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും മാത്രമാണ്. മേൽ പറഞ്ഞവയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ബലാത്സം​ഗം, ലെെം​ഗികത പ്രകടമാക്കുന്ന കാര്യങ്ങൾ, കുട്ടികളുടെ ലെെം​ഗികമായി ദുരുപയോ​​ഗം ചെയ്യുന്ന വസ്തുക്കൾ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്നിവയുമായിബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ഈ വിവരങ്ങൾ ഉപയോ​ഗിക്കുകയെന്നും രവിശങ്കർ പറഞ്ഞു.

ഈ നിയമം ഉപയോക്താവിന്‍റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വാദിക്കുന്നു.

കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്സ് ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്ഷന്‍ സുരക്ഷയും പുതിയ നിയമത്തോടെ ദുർബലമാകും. 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും ഇന്ത്യന്‍ സർക്കാരും തമ്മിലുള്ള കേസ് പരാമർശിച്ച്, സർക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യത അവകാശത്തിന്‍റെ ലംഘനമാണെന്നും വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു.

ആളുകളുടെ സുരക്ഷക്കായി സര്‍ക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാങ്കേതികമായും പുതിയ നിയമം വാട്സാപ്പ് പോലുള്ള മെസേജിങ് ആപ്പിന് തലവേദനയാണ്. പ്രത്യേകിച്ച് ഉപയോക്താക്കള്‍ പലയിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ അതേ പടി പകര്‍ത്തി സ്വന്തം സന്ദേശമായി അയക്കാറുള്ളത് ഉറവിടം കണ്ടെത്തുന്നത് വിഷമകരമാക്കും.

സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തുന്ന രീതിയില്‍ സാങ്കേതിക മാറ്റുന്നത് സുരക്ഷ ഭീഷണിയും സൃഷ്ടിക്കും. കേന്ദ്രസർക്കാരിന്‍റെ പുതിയ ഐടി നിയമത്തിനെതിരെ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വാട്സാപ്പ്. പുതിയ നിയമം ഉപയോക്താക്കളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റുമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും വാട്സാപ്പ് ഹ‍ർജിയിൽ വ്യക്തമാക്കി.