സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണം; കൊറോണ സാഹചര്യം മറക്കരുത്: ഹൈക്കോടതി

കൊച്ചി: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം. ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. എംഎൽഎമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. നിലവിലെ കൊറോണ സാഹചര്യം മറക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിലവിൽ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. നിർബന്ധമായും പങ്കെടുക്കേണ്ടവർ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം.

അതേസമയം സെൻട്രൽ സ്റ്റേഡിയത്തിൽ ചടങ്ങ് നടത്തുന്നതിന് കോടതി തടസ്സം പറഞ്ഞില്ല. അഞ്ഞൂറു പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എം.എൽ.എമാർ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാൽ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സർക്കാർ കോടതിയിൽ വിശദീകരണം നൽകിയത്.

ജുഡീഷ്യൽ ഓഫീസർമാരും ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. വലിയ തുറസ്സായ സ്ഥലത്ത് എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സർക്കാർ പറഞ്ഞു.

കൊറോണ പശ്ചാത്തലത്തിൽ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.