ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണ കൊലക്കേസ്; ഒളിമ്പ്യൻ സുശീൽ കുമാറിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിമ്പ്യൻ സുശീൽ കുമാർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. ഡെൽഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. സുശീൽ കുമാർ വിദേശത്തേക്ക് കടക്കുമെന്ന് സംശയിക്കുന്നതായി ഡെൽഹി പൊലീസ് കോടതിയിൽ അറിയിച്ചു.

സുശീൽ കുമാർ, സാഗര്‍ റാണയെ മർദിക്കുന്നതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പക്ഷപാതപരമായാണ് അന്വേഷണം നീങ്ങുന്നതെന്നും, അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും സുശീൽ കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചു. പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

വ്യക്തി വൈരാഗ്യത്തെ തുടർന്ന് സുശീൽ കുമാറും കൂട്ടാളികളും സാഗർ റാണയെ ഡൽഹിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചുവെന്നാണ് കേസ്. മെയ് നാലിന് മർദ്ദനമേറ്റ സാഗർ റാണ അടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു.