തമിഴ്നാട്ടിൽ അഴിമതിക്കാർക്ക് വിലങ്ങ് വീഴും; പ്രശസ്ത ഐപിഎസ് ഉദ്യോഗസ്ഥൻ പി കന്തസ്വാമി വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം മേധാവി

ചെന്നൈ: തമിഴ്നാട് വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത ഐപിഎസ് ഉദ്യോഗസ്ഥൻ പി.കന്തസ്വാമിയെ നിയമിച്ചു. ഡിജിപി റാങ്കോടു കൂടിയാണ് മുഖ്യന്ത്രി എം.കെ.സ്റ്റാലിൻ കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്.എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് സൂചന.

2010-ൽ സൊഹ്റാബുദ്ദീൻ ഷെയ്ക് ഏറ്റുമുട്ടൽ കേസിലെ കുറ്റാരോപണത്തിൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്ത സിബഐ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു കന്തസ്വാമി. തമിഴ്നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥാനായ കന്തസ്വാമി സിബിഐയിൽ ഐജി ആയിരുന്നപ്പോഴാണ് തന്റെ ഡെപ്യൂട്ടി ആയിരുന്ന ഡിഐജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസിൽ അമിത് ഷായെ കോടതി പിന്നീട് കുറ്റമുക്തനാക്കി.

അധികാരം ലഭിച്ചാൽ എഐഡിഎംകെ ഭരണത്തിലെ അഴിമതിക്കാരായ മന്ത്രിമാരെ വെറുതെ വിടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്റ്റാലിൻ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിക്കെതിരെ അടക്കം ഡിഎംകെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വിജിലൻസിനും ഗവർണർക്കും ഇവർക്കെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സംഘം പരാതി നൽകുകയും ചെയ്തിരുന്നു.