കൊറോണ വ്യാപനം; സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരെ തിരിച്ച് വിളിക്കുന്നു

ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. വിരമിച്ച 400 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് പ്രതിരോധ മന്ത്രാലയം ഉദ്ദേശിക്കുന്നത്. തിരിച്ചു വിളിക്കുന്നവരെ താത്ക്കാലികമായി കൊറോണ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിക്കും.

2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ആശുപത്രികള്‍ ആരംഭിക്കുകയും മറ്റ് ആശുപത്രികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കിവരുകയും ചെയ്യുന്നുണ്ട്. ഓക്സിജന്‍, വാക്സിന്‍ വിതരണ രംഗത്തും വിവിധ സേനാവിഭാഗങ്ങള്‍ സഹകരിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് പ്രവേശനം അനുവദിക്കാനും തീരുമാനം അയിട്ടുണ്ട്.