കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കൊറോണ സ്ഥിതിയിൽ ആശങ്ക അറിയിച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കൊറോണ സ്ഥിതിഗതികളിൽ ആശങ്ക അറിയിച്ച്‌ കേന്ദ്രസർക്കാർ. ഈ സംസ്ഥാനങ്ങളിൽ ഓരോന്നിലും ഒന്നരലക്ഷത്തിന് മുകളിലാണ് ചികിത്സയിൽ കഴിയുന്നവർ. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങളെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളുടെ വ്യാപനരീതി ആദ്യത്തേതിന് സമാനമാണ്. ശരീരത്തിൽ പ്രവേശിച്ച്‌ കഴിഞ്ഞാൽ വേഗത്തിൽ വ്യാപിക്കുന്ന രീതിയാണ് അതിവേഗ വൈറസുകൾക്കും. നിലവിലെ വാക്‌സിനുകൾ കൊറോണ വകഭേദങ്ങളെ തടയുന്നതിൽ ഫലപ്രദമാണെന്ന് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേശകൻ കെ വിജയരാഘവൻ പറഞ്ഞു.

12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയിലുള്ളവർ. ഏഴു സംസ്ഥാനങ്ങളിൽ ഇത് 50,000ന് മുകളിൽ വരും. ജില്ലകളിൽ കോഴിക്കോട്ടെയും എറണാകുളത്തെയും സ്ഥിതി ഗുരുതരമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇരു ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ജില്ലകളിൽ കൊറോണ അതിതീവ്രവ്യാപനമാണ് സംഭവിക്കുന്നതെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.

മെട്രോ നഗരങ്ങളിൽ ബംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഒരാഴ്ചക്കിടെ ബംഗളൂരു നഗരത്തിൽ മാത്രം ഒന്നരലക്ഷം പേർക്കാണ് രോഗം പിടിപെട്ടത്. ചെന്നൈയിൽ ഇത് 38,000 വരും. പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ ശരാശരി 2.4 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാവുന്നത്.മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി, ഹരിയാന എന്നി സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്