പ്രിയതമന് പ്രാണവായു നൽകി ഭാര്യ ; അന്ത്യചുംബനം സ്വീകരിച്ച് ഭർത്താവ് വിടവാങ്ങി

ന്യൂഡെൽഹി: പ്രിയപ്പെട്ടവനെ രക്ഷിക്കാൻ രേണു ജീവശ്വാസം നൽകിയെങ്കിലും അന്ത്യചുംബനം സ്വീകരിച്ച് അദ്ദേഹം വിടവാങ്ങി. കൊറോണ പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭർത്താവിന് പ്രാണവായു നൽകി ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രമാണിത്. ഹ്യദയം പിളർത്തുന്ന ഈ ചിത്രമാണ് ഉത്തർപ്രദേശിൽ നിന്നും ഏറ്റവു മൊടുവിൽ പുറത്തു വന്നത്. രാജ്യത്ത് കൊറോണ വൈറസ് താണ്ഡവമാടുമ്പോൾ സൃഷ്ടിക്കുന്ന ദയനീയതയുടെ നിരവധി ദൃശ്യങ്ങളാണ് ഇത്തരത്തിൽ ദിനംപ്രതി പുറത്തുവരുന്നത് .

രേണു സിംഗാൾ എന്ന സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയിൽ കിടന്ന് ഭർത്താവ് മരണപ്പെട്ടു. രവി സിംഗൽ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോയിൽ വെച്ച് മരിച്ചത്. മെഡിക്കൽ ഓക്‌സിജൻ ലഭിക്കാതെ അഗ്രയിൽ അങ്ങിങ്ങായി കൊറോണ രോഗികൾ മരണപ്പെടുന്നുണ്ട്.

കിടക്കകൾക്കും ക്ഷാമം രൂക്ഷമാണ്. നിരവധി കൊറോണ രോഗികളാണ് ആശുപത്രികൾക്ക് മുന്നിൽ വാഹനങ്ങളിൽ തന്നെ ചികിത്സ ലഭിക്കാൻ കാത്തിരിക്കുന്നത്. കൊറോണ പിടിപെട്ട് ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രവിയെയും കൊണ്ട് ഓട്ടോയിൽ ഭാര്യ ആഗ്രയിലെ എസ്എൻഎം ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും മെഡിക്കൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഇദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായില്ല. ഒടുവിൽ ചികിൽസ കിട്ടാതെ അദ്ദേഹം വിടവാങ്ങി.