കൊറോണ രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് കോടതി

ചെന്നൈ: കൊറോണ രണ്ടാം തരംഗം രൂക്ഷമായതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്‌ മദ്രാസ് ഹൈക്കോടതി. രോഗവ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ല.

രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊറോണ സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ്. വോട്ടെണ്ണൽ ദിനത്തെക്കുറിച്ച്‌ കൃത്യമായ പദ്ധതി തയാറാക്കണം. തിരഞ്ഞെടുപ്പ് നിർത്തിവെയ്ക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ്കമ്മീഷന് കോടതി നിർദ്ദേശം നൽകി.

അതേസമയം രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2812 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.