ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ പകുതിയും സൈബര്‍ ആക്രമണ ഭീഷണിയിലെന്ന് സൈബര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ അമ്പതു ശതമാനവും സൈബർ ആക്രമണ ഭീഷണിയിലാണെന്ന് സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ട്. നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 ലെ സൈബർ സുരക്ഷാ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 2.7 കോടിയിലധികം ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരായ രണ്ടു പേരിൽ ഒരാൾ സൈബർ ആക്രമണ ഭീതിയിലാണ്.

കൊറോണക്ക് ശേഷം വന്ന നിയന്ത്രണങ്ങള്‍ സൈബർ കുറ്റവാളികള്‍ക്ക് വലിയ അവസരമായി. കഴിഞ്ഞ 12 മാസത്തിനിടെ കൂടുതൽ ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. സൈബർ ആക്രമണത്തി നിരയായവരില്‍ 52 ശതമാനം പേർ ഉടന്‍ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചപ്പോൾ 47 ശതമാനം പേർ വിവിധ കമ്പനികളില്‍ നിന്നാണ് സഹായം തേടുന്നത്.

ഇന്ത്യയിലെ മുതിർന്നവരിൽ 63 ശതമാനം പേരും കൊറോണ മഹാമാരി ആരംഭിക്കുന്നതിന് മുൻപുള്ളതിനേക്കാൾ കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ സൈബര്‍ ഉപയോക്താക്കളില്‍ 90 ശതമാനം തങ്ങളുടെ ഡേറ്റ സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടി എടുക്കുന്നവരാണ്. എന്നാല്‍ ഇത്തരം നടപടികള്‍ എടുത്താലും 42 ശതമാനം പേര്‍ക്ക് തങ്ങളുടെ ഡാറ്റ പൂര്‍ണ്ണമായും സുരക്ഷിതമാകുമെന്ന് ഉറപ്പില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഇതിനാൽ ഉപയോക്താക്കൾ വിദഗ്ദ്ധോപദേശം തേടേണ്ടതും അവരുടെ ഓൺലൈൻ സ്വകാര്യത പരിരക്ഷിക്കുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ പറയുന്നു.