‘ഓക്‌സിജൻ എക്‌സ്‌പ്രസ്’ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ

ന്യൂഡെൽഹി : കൊറോണ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികൾക്ക് വേഗത്തിലും കൂടിയ അളവിലും ഓക്‌സിജൻ ലഭ്യമാക്കാൻ ‘ഓക്‌സിജൻ എക്‌സ്‌പ്രസ്’ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ സജ്ജമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. മദ്ധ്യപ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ലഭിക്കാതെ കൊറോണ രോഗികൾ മരിക്കുന്നെന്ന വാർത്തകൾ വന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ നീക്കം.

ഓക്‌സിജൻ എക്‌സ്‌പ്രസുകളുടെ യാത്ര സുഗമമാക്കാൻ ഗ്രീൻ കോറിഡോറുകൾ (എതുസമയത്തും കടന്നുപോകാവുന്ന ട്രാക്കുകൾ) സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും (എൽ.എം.ഒ.) ഓക്‌സിജൻ സിലിണ്ടറുകളുമാണ് ട്രെയിനുകളിൽ സംസ്ഥാനങ്ങളിൽ എത്തിക്കുക. എൽ.എം.ഒ. ടാങ്കറുകൾ റെയിൽ മാർഗം എത്തിക്കക്കണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശും മഹാരാഷ്ട്രയും റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് രാജ്യത്ത് മൂന്ന് ലക്ഷം വരെ ഐസൊലേഷൻ കിടക്കകൾ ട്രെയിൻ ബോഗികളിൽ സജ്ജീകരിക്കാൻ റെയിൽവേയ്ക്ക് കഴിയും. 800 ബെഡുള്ള 50 കൊറോണ ഐസൊലേഷൻ കോച്ചുകൾ ഡൽഹിയിലെ ശകുർ ബസ്തി സ്‌റ്റേഷനിലും 25 കോച്ചുകൾ അനന്ദ് വിഹാർ സ്‌റ്റേഷനിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.