മതപരിവർത്തനം തടയാൻ നിയമം വേണമെന്ന ഹർജി തള്ളി; 18 വയസിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞവർക്ക് എന്തുകൊണ്ട് ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തുകൂടായെന്ന് സുപ്രീംകോടതി. നിർബന്ധിത മതം മാറ്റവും ദുർമന്ത്രവാദവും തടയണമെന്ന ആവശ്യം വിമർശനത്തോടെ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.

കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.