മദ്യലഹരിയിൽ യുവതി മുലയൂട്ടാൻ മറന്നു; ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റാഞ്ചി: മദ്യലഹരിയിൽ യുവതി മുലയൂട്ടാൻ മറന്നതിനെത്തുടർന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് യുവതിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ച യുവതി കുഞ്ഞിനെ മുലയൂട്ടാൻ മറന്നു പോകുകയായിരുന്നു.

രാവിലെ ഉണർന്നതിന് ശേഷം യുവതി വീണ്ടും മദ്യപിച്ചു. കുഞ്ഞ് മരിച്ചതുപോലും അവർ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതെ വന്നതോടെ അയൽക്കാർ അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയിൽ കുഞ്ഞ് കരയുന്നത് കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

രാജ്മിത് -കൗർഹാർമീത് ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അടുത്തയിടെയാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. യുവതി പകൽ സമയത്തും മദ്യപിക്കാറുള്ളതായി അയൽവാസികൾ പറയുന്നു. സംഭവ ദിവസം മോട്ടോർ മെക്കാനിക്കായ ഹാർമീത് വീട്ടിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ രാജ്മിത് മദ്യലഹരിയിലായിരുന്നു.

മദ്യലഹരിയിലായതിനാൽ രാജ്മിതിന് കുഞ്ഞിനെ മുലയൂട്ടാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് രാത്രി മുഴുവൻ കരഞ്ഞതായി പൊലീസും പറഞ്ഞു. രാവിലെ ഉറക്കമുണർന്ന അവർക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. വീണ്ടും മദ്യപിച്ച ശേഷം അവർ ഉറങ്ങുകയായിരുന്നു. അയൽക്കാർ വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.