രാജ്യത്തെ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കും; സൂചന നൽകി ആർബിഐ ഗവർണർ

ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകൾ താമസിയാതെ സ്വകാര്യവത്കരിച്ചേക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമെ സ്വകാര്യവത്കരണം നടപ്പാക്കൂവെന്ന് ചൊവാഴ്ച ധനമന്ത്രി പറയുകയുംചെയ്തു. അതേമസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.

സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽ.ഐ.സിക്ക് വിറ്റിരുന്നു. നാലുവർഷത്തിനിടെ 14 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുകയുംചെയ്തു.