ഭോപ്പാല്‍: മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പ്രധാന നഗരങ്ങളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പ്പൂര്‍ നഗരങ്ങളില്‍ എല്ലാ ഞായറാഴ്ചയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
നാളെ മുതലാണ് ആദ്യ നിയന്ത്രണം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ മൂന്ന് നഗരങ്ങളിലും എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഈ മൂന്ന് നഗരങ്ങളിലും നേരത്തെ മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു. രാത്രി പത്തു മുതല്‍ രാവിലെ ആറ് വരെയാണ് നൈറ്റ് കര്‍ഫ്യു. ഇതില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിന്റെതാണ് തീരുമാനം. 24 മണിക്കൂറിനുള്ളില്‍ 1.140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ ആകെ എണ്ണം 2,73,097 ആയി. ഏഴ് പേരാണ് കഴിഞ്ഞദിവസം മരിച്ചത്