ഗുജറാത്തിൽ രണ്ടുവർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 157പേർ

അഹ്മദാബാദ്: രണ്ടുവർഷത്തിനിടെ ഗുജറാത്തിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 157പേർ. 2019ലെയും 2020ലെയും കണക്കുകളാണിത്. കസ്റ്റഡിയിൽ മരിച്ച ഒരാളുടെ ബന്ധുക്കൾക്ക് മാത്രമാണ് സഹായം ലഭിച്ചതെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്ടേലിന്‍റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു സംസ്ഥാന സർക്കാർ. 2019ൽ 70 പേരും 2020ൽ 87 പേരും കസ്റ്റഡിയിൽ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എത്ര രൂപ നഷ്ടപരിഹാരം നൽകിയെന്ന ചോദ്യത്തിന് ഒരാൾക്ക് 2,50,000 രൂപ നൽകിയെന്നായിരുന്നു മറുപടി. മറ്റുള്ളവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ പറഞ്ഞു.

കസ്റ്റഡി മരണത്തിൽ മൂന്ന് പൊലീസ് ഇൻസ്പെക്ടർ, അഞ്ച് എസ്.ഐ, 19 കോൺസ്റ്റബ്ൾ, നാല് എ.എസ്.ഐ അടക്കം 38 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.