മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; നാല് യാത്രക്കാർക്ക് വിമാന വിലക്കുമായി അലൈൻസ് എയർ

ന്യൂഡെൽഹി: മാസ്ക് ശരിയായി ധരിക്കാത്തതിനെ തുടർന്ന് നാല് പേർക്ക് വിമാന വിലക്കുമായി അലൈൻസ് എയർ. മാർച്ച്‌ 16ലെ ജമ്മു-ഡെൽഹി യാത്രക്കിടെയാണ് യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്. പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇവർ മാസ്ക് ധരിക്കാൻ തയാറായില്ല. തുടർന്നാണ് അലൈൻസ് എയർ ഇവർക്കെതിരെ നടപടിയെടുത്തത്.

ഡെൽഹിയിൽ വിമാനം ലാൻഡ് ചെയ്തയുടൻ എയർ ഇന്ത്യ ജീവനക്കാർ നാല് യാത്രക്കാരേയും സുരക്ഷാ ജീവനക്കാർക്ക് കൈമാറി. വിമാനയാത്രക്കിടെ കൊറോണ മാനദണ്ഡം പാലിക്കാത്ത യാത്രക്കാർക്കെതിരെ കർശന നടപടി വേണമെന്ന വ്യോമയാനമന്ത്രാലയം നിർദേശിച്ചിരുന്നു.

നിരന്തരമായി ആവശ്യപ്പെട്ടിട്ടും മാസ്ക് ധരിക്കാൻ തയാറാകാത്തവർക്ക് വിമാനവിലക്ക് ഏർപ്പെടുത്തണമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഡെൽഹി ഹൈകോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു നിർദേശം.