താജ് മഹലിൻ്റെ പേര് രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ എന്നാക്കും; വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ

ന്യൂഡെൽഹി: താജ് മഹലിൻ്റെ പേര് രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ എന്നാക്കുമെന്ന് ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. ബൈരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമാണ് എംഎൽഎ ശനിയാഴ്ച വിശദമാക്കിയത്.

ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. മുസ്ലിം അക്രമികൾ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യൻ സംസ്കാരം നശിപ്പിച്ചു. എന്നാൽ സുവർണ കാലത്തിലേക്ക് ഉത്തർ പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിലെ രാമക്ഷേത്രമാക്കും, പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ഇത് ആദ്യമായല്ല സുരേന്ദ്ര സിംഗ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. കൊൽക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സർക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്കാരശീലരായി പെൺകുട്ടികളെ വളർത്തിയാൽ ബലാത്സംഗം കുറയ്ക്കാമെന്നും ഹത്റാസിൽ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു.