പള്ളിതർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകളില്ല; യാക്കോബായ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി; അമിത് ഷായെ കാണാതെ സഭാ നേതാക്കൾ മടങ്ങി

ന്യൂഡെൽഹി: പള്ളിതർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ ബിജെപി ദേശീയ നേതൃത്വത്തിൽ ലഭിക്കാത്തതിനെ തുടർന്ന് സഭാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാതെ ഡെൽഹിയിൽ നിന്ന് മടങ്ങി. മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് തന്നെയായിരിക്കും സഭ സ്വീകരിക്കുകയെന്നും ബിജെപിയെ പിന്തുണക്കില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പശ്ചാത്തലത്തിലാണ് താമരയെ ചേർത്തു പിടിക്കാൻ യാക്കോബായ സഭ ആലോചിച്ചത്. എറണാകുളത്തെ അഞ്ച് മണ്ഡലങ്ങളിൽ എൻഡിഎയ്ക്കായി സഭാ സ്ഥാനാർഥികൾ മത്സരിക്കുന്നതും പരിഗണിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാൻ ശ്രമിച്ച ബിജെപി ഈ നീക്കത്തെ സുവർണാവസരമായിട്ടാണ് കണ്ടത്.

ബിജെപി-സഭ ചർച്ചകളനുസരിച്ച്‌ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പവൂർ, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിൽ യാക്കോബായ സുറിയാനിസഭ നിർദേശിക്കുന്നവരെ സ്ഥാനാർഥികളാക്കാമെന്ന് ബിജെപി വാഗ്ദാനംചെയ്തിരുന്നു. സഭാ ഭാരവാഹികളും വൈദികരുമടക്കം പലപ്രമുഖരും സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാൽ, ബിജെപിക്ക് പരസ്യപിന്തുണ നൽകുന്നതിൽ സഭയിലെ ഒരുവിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.

മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ നാല് ബിഷപ്പുമാരാണ് ഡെൽഹിക്ക് പോയത്. പള്ളിതകർക്കത്തിൽ അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാക്കോബായ സംഘം. എന്നാൽ അത്തരത്തിലൊരു തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് നിൽക്കാതെ സംഘം മടങ്ങിയത്.