മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു; മുംബൈ പൊലീസ് ഓഫീസർ അറസ്റ്റിൽ

മുംബൈ: രാജ്യത്തെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ മുംബൈ പൊലീസ് ഓഫീസർ സച്ചിൻ വാസെ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ 11ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്ത സച്ചിൻ വാസെയെ നീണ്ട 12 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ കാർ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്.

എൻ.ഐ.എ ഇൻസ്പെക്ടർ ജനറൽ അനിൽ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എൻ.ഐ.എ മുംബൈ ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിൻ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിനും ശേഷം എൻഐഎക്കും കൈമാറുന്നത്. മുൻകൂർ ജാമ്യം ലഭിക്കാൻ വാസെ ശനിയാഴ്ച ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല.

അംബാനിയുടെ വസതിയായ ആൻീലിയക്കു സമീപം കാർമിഷേൽ റോഡിൽ ഫെബ്രുവരി 25ന് സ്ഫോടക വസ്തു നിറച്ച കാർ നിർത്തിയിട്ട സംഘത്തിൽ സച്ചിൻ വാസെയും കണ്ണിയാണെന്ന് എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. തന്‍റെ പങ്ക് കുറ്റസമ്മതം നടത്തിയതായും എന്നാൽ കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാനായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അംബാനി കുടുംബത്തെയാണോ യഥാർഥത്തിൽ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. കാറിൽ 20 ജെലാറ്റിൻ സ്റ്റിക്കുകളും ഒരു ഭീഷണി കത്തുമായിരുന്നു ഉണ്ടായിരുന്നത്. മറ്റു സ്ഫോടക വസ്തുക്കളോ ടൈമറോ കണ്ടെത്തിയിരുന്നില്ല.

സ്കോർപിയോ കാറിന്‍റെ ഉടമ മൻസൂഖ് ഹിരൻ എന്ന 48 കാരൻ മാർച്ച് ആദ്യ വാരം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പ് തന്‍റെ വാഹനം മോഷണം പോയതായി മൻസൂഖ് പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു. കൊലപാതകത്തിനു പിന്നിൽ സച്ചിൻ വാസെയാണെന്ന് മൻസൂഖിന്‍റെ ഭാര്യ വിമല ആരോപിച്ചതോടെയാണ് കാര്യങ്ങൾ മറിഞ്ഞത്. കാർ മാസങ്ങൾക്ക് മുമ്പ് സച്ചിൻ വാസെക്ക് നൽകിയതാണെന്നും പിന്നീട് ദുരൂഹ സാഹചര്യത്തിൽ അംബാനിയുടെ വസതിക്കു മുന്നിൽ കണ്ടെത്തുകയായിരുന്നുവെന്നുമായിരുന്നു മൊഴി.

സച്ചിൻ വാസെയുടെ അറസ്റ്റ് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന സഖ്യത്തിന് തലവേദന സൃഷ്ടിക്കുമെന്ന് സൂചനയുണ്ട്. മുമ്പ് സമാന സംഭവങ്ങൾക്ക് നടപടി നേരിട്ട് സേവനമവസാനിപ്പിച്ചിരുന്ന വാസെ ശിവസേനയിൽ ചേർന്നതും ജോലിയിൽ തിരികെ കയറിയതും വാർത്തയായിരുന്നു. മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് ക്രൈം ഇന്‍റലിജൻസ് വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിമല ഹിരന്‍റെ പ്രതികരണം ഏറ്റുപിടിച്ച ബി.ജെ.പി സച്ചിൻ വാസെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.