അതിർത്തിയിൽ നേപ്പാൾ പോലീസ് വെടിവയ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ലഖ്നൗ: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 26 കാരനായ ഗോവിന്ദയാണ് കൊല്ലപ്പെട്ടത്. നേപ്പാളിന്റെ അതിർത്തി പ്രദേശത്ത് പോലീസുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഗോവിന്ദയ്ക്ക് വെടിയേറ്റതെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പപ്പു സിങ്, ഗുർമീത് സിങ് എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് ഗോവിന്ദ നേപ്പാളിലേക്ക് പോയത്. അതേസമയം നേപ്പാൾ പോലീസുമായി തർക്കമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരൻമാരും നേപ്പാൾ പോലീസും തമ്മിൽ തർക്കമുണ്ടായെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് പിലിഭിത് പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു.

ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഇന്ത്യയുടെ പ്രദേശത്തേക്ക് തിരിച്ചെത്തി. അതേസമയം മൂന്നാമത്തെ ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. തിരിച്ചെത്തിയ യുവാവിനെ ചോദ്യംചെയ്യാൻ ശ്രമിക്കുകയാണെന്നും അതിർത്തിയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ഉത്തർപ്രദേശ് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.