ചന്ദ്രശേഖർ ആസാദിനെ ജവഹർലാൽ നെഹ്റു ഗൂഢാലോചന നടത്തി കൊന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ

ജയ്പുർ: സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിനെ ജവഹർലാൽ നെഹ്റു ഗൂഢാലോചന നടത്തി കൊല്ലിക്കുകയായിരുന്നുവെന്ന ആരോപണവുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ. ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ ചന്ദ്രശേഖർ ആസാദിനു പണം ആവശ്യമായി വന്നുവെന്നും ഇതിനായി അദ്ദേഹം നെഹ്റുവിനെ സമീപിച്ചെന്നുമാണു മദൻ ദിലാവർ പറയുന്നത്.

1200 രൂപ ചോദിച്ചു നെഹ്റുവിന്റെ അടുത്ത് എത്തിയ ആസാദിനോട് അതു ശരിയാക്കി തരാമെന്നും വാങ്ങാനായി ഒരു പാർക്കിനു സമീപം കാത്തു നിൽക്കാൻ നിർദേശിച്ച ശേഷം വിവരം പൊലീസിനു കൈമാറുകയായിരുന്നുവത്രേ. പൊലീസ് വളഞ്ഞതോടെ അവരിൽ ചിലരെ വെടിവച്ചിട്ടശേഷം പിടിക്കപ്പെടുമെന്നായപ്പോൾ ആസാദ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നും ദിലാവർ പറയുന്നു.

ബിജെപി ജനറൽ സെക്രട്ടറി കൂടിയായ മദൻ ദിലാവർ എംഎൽഎയ്ക്കു ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി എന്ന പേരിൽ സംഘടനയെ നയിച്ചു ബ്രിട്ടീഷുകാർക്കെതിരെ സായുധ പോരാട്ടം നയിച്ച ചന്ദ്രശേഖർ ആസാദ് 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ (ഇപ്പോൾ ആസാദ് പാർക്ക്) ബ്രിട്ടീഷ് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണു മരിക്കുന്നത്. മുൻപ് ആസാദിനൊപ്പം പ്രവർത്തിച്ചിരുന്ന വീരഭദ്ര തിവാരി എന്നയാളാണു അദ്ദേഹത്തെ ഒറ്റുകൊടുത്തത്.