ഔദ്യോഗിക കാറിൽ വച്ചു ഐപിഎസ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് ഡിജിപിയെ സര്‍ക്കാര്‍ മാറ്റി

ചെന്നൈ: ഔദ്യോഗിക കാറിൽ വച്ചു ഐപിഎസ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകളിൽ നിന്നും തമിഴ്നാട് സര്‍ക്കാര്‍ മാറ്റിയത്.

ഡിജിപിയുടെ ഔദ്യോഗിക കാറിൽ ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ സര്‍ക്കാരിന് നൽകിയ പരാതിയിൽ പറയുന്നത്.

വനിതാ ഐപിഎസ് ഓഫീസറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് അഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ആസൂത്രണ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീയാവും ആറംഗ സമിതിയുടെ അധ്യക്ഷ.

സഹപ്രവര്‍ത്തകരായ ഐഎപിഎസ് ഓഫീസര്‍മാരിൽ നിന്നും കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പരാതിയുമായി മുന്നോട്ട് പോകാൻ വനിത ഐപിഎസ് ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു.തമിഴ്നാട്ടിൽ ഇത്തരം പരാതികൾ വരുന്നത് ഇതാദ്യമായല്ല. 2018-ൽ അന്നത്തെ വിജിലൻസ് ജോയിൻ്റ ഡയറക്ടര്‍ എസ്.മുരുഗൻ ഐപിഎസിനെതിരെ മറ്റൊരു വനിത ഐപിഎസ് ഓഫീസറും പീഡനപരാതിയുമായി രംഗത്ത് വന്നിരുന്നു.