സ്ഫോടക വസ്തുക്കളുമായി മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

ലക്‌നൗ: മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തർപ്രദേശിൽ സ്ഫോടക വസ്തുക്കളുമായി അറസ്റ്റിൽ. സ്പെഷൽ ടാസ്‌ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി അവർ അറിയിച്ചു. പത്തനംതിട്ട പന്തളം ചേരിക്കൽ സ്വദേശി അൻസാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

ക്രമസമാധാന പാലനത്തിനുളള യുപി പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. യുപിയിലെ പ്രധാന സ്ഥലങ്ങളിൽ അടക്കം ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. പ്രധാന ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യം വെച്ചിരുന്നു.

രണ്ട് തീവ്രവാദികൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തുന്നതായി ഫെബ്രുവരി 13 ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനൊടുവിലാണ് ഇവരെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സംശയകരമായ സാഹചര്യത്തിൽ ചിലർ യുപിയിലേക്ക് വരുന്നതായി ഫെബ്രുവരി 11 ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന സജീവമാക്കിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നാലെ ചൊവ്വാഴ്ച ഇവരുടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്പെഷൽ ടാസ്‌ക് ഫോഴ്സിന് ചോർന്നുകിട്ടി. വസന്ത പഞ്ചമി ദിനത്തിൽ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് തീരുമാനമെന്നും വിവരം ലഭിച്ചു.

ജനങ്ങളുടെ മനസിൽ ഭയവും തീവ്രവാദ ഭീഷണിയും ഉണ്ടാക്കുകയായിരുന്നു ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടത്. ഒപ്പം സാമൂഹ്യ മത സൗഹാർദ്ദം തകർക്കാനും പദ്ധതിയുണ്ടായിരുന്നു. ശാരീരിക ക്ഷമതയുളള ചെറുപ്പക്കാരെ കണ്ടെത്തി കായിക പരിശീലനം നൽകുകയും അവരെ ബ്രെയിൻവാഷ് ചെയ്ത് ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അറസ്റ്റിലായ ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്