ഇന്ത്യയിൽ 5ജി വിന്യാസം വൈകുന്നതിന് ടെലികോം മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി പാനൽ

ന്യൂഡെൽഹി: രാജ്യത്ത് 5ജി വിന്യാസം വൈകുന്നതിന് ടെലികോം മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി പാനൽ. സുപ്രധാന മേഖലകളിൽ സർക്കാർ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കിൽ 2ജി, 3ജി, 4ജി ബസുകൾ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാൻ പോവുകയാണെന്ന് പാനൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ആറ് മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തിൽ രാജ്യത്ത് 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. 5ജി സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ (ഡിഒടി) ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി.

മാർച്ച് ഒന്നിന് 3.92 ലക്ഷം കോടിയുടെ സ്പെക്ട്രം ലേലം ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ 5ജി സേവനങ്ങൾക്കാവശ്യമായ ഫ്രീക്വൻസി എത്രയാണെന്ന് പറഞ്ഞിട്ടില്ല. 2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. ചില പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമായാണ് ഇത് ലഭ്യമാക്കുക.

അഞ്ചോ ആറോ വർഷത്തേക്ക് എങ്കിലും ഇന്ത്യയിൽ 4ജി തുടരണമെന്ന് പാർലമെന്ററി പാനൽ പറഞ്ഞു. ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യ ആരംഭ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പിൽവരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനൽ റിപ്പോർട്ടിൽ പറഞ്ഞു.

2020 ജനുവരിയിൽ തന്നെ ടെലികോം ഓപ്പറേറ്റർമാർ 5ജിയ്ക്കായുള്ള അപേക്ഷകൾ സമർപ്പിച്ചതാണ്. ഇക്കാര്യത്തിൽ പാർലമെന്ററി പാനലിന് മുമ്പാകെ കമ്പനികൾ ആശങ്ക അറിയിച്ചിരുന്നു. 5ജി പരീക്ഷണത്തിനുള്ള മാർഗനിർദേശങ്ങൾ പോലും വ്യക്തമല്ല. പരീക്ഷണാടിസ്ഥാനത്തിൽ 5ജി ആരംഭിക്കാനുള്ള തീയതിയും തീരുമാനിച്ചിട്ടില്ല.

2021 ഒക്ടോബറിൽ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലം പാനലിനെ അറിയിച്ചിരിക്കുന്നത്.