ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ഇനി ആധാർ നിർബന്ധം; പൊതുജനങ്ങളുടെ അഭിപ്രായം തേടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

തിരുവനന്തപുരം: ഇനി മുതൽ ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കി കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും തടയുന്നതിന്നാൻ പുതിയ ഭേദഗതി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങുമെന്നാണ് കരുതുന്നത്. നിലവിൽ ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മോട്ടോർ വാഹന വകുപ്പിലും ആധാർ നിർബന്ധമാക്കാൻ നിർദേശിച്ചത്. സുരക്ഷാ വീഴ്‌ചകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു നിർദേശം.

ആദ്യഘട്ടത്തിൽ ലേണേഴ്സ് ലൈസൻസ്, ലൈസൻസ് പുതുക്കൽ, ഡ്യൂപ്ളിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, അഡ്രസ് മാറ്റം എന്നിവക്കും ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനുമാണ് ആധാർ നിർബന്ധമാക്കുക. കൂടാതെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഉടമസ്‌ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിർപ്പില്ലാരേഖ എന്നിവക്കും ആധാർ ആവശ്യമായി വരും.

ഓൺലൈനിലാണ് വാഹനങ്ങളുടെ ഉടമസ്‌ഥാവകാശ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ പൂർണമായും നടക്കുന്നത്. ഇതിൽ സുരക്ഷ ഉറപ്പാക്കുന്നത് വാഹന ഉടമക്ക് ലഭിക്കുന്ന എസ്എംഎസിലെ ഒറ്റത്തവണ പാസ്‌വേർഡാണ്. എന്നാൽ ഇതിൽ ക്രമക്കേടിനും മറ്റും സാധ്യത വളരെ കൂടുതലാണ്. അതേസമയം ആധാർ വിവരങ്ങൾ വാഹന രജിസ്ട്രേഷനുള്ള വാഹൻ-സാരഥി വെബ്സൈറ്റിനും പങ്കിടും.