പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീര്‍; വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കൂ: ദിഗ്‌വിജയ് സിങ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ പരേഡിനെ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായപ്രകടനം.

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്നും അക്രമസംഭവങ്ങൾ വേദനിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

‘റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. -പ്രധാനമന്ത്രി. പ്രധാനമന്ത്രി ഞെട്ടിയിരിക്കുന്നു!!! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും പതിറ്റാണ്ടുകളോളം ദേശീയപതാക ഉയർത്താൻ വിസമ്മതിച്ച ആർഎസ്എസ്സുമായി ചേർന്നുപോകുന്നതിൽ എന്തുകൊണ്ടാണ് നിങ്ങൾ ഞെട്ടാത്തത്. ഇത് മുതലക്കണ്ണീരാണ് മിസ്റ്റർ പ്രധാനമന്ത്രി.’ ദിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു.

മറ്റു കർഷക നേതാക്കൾക്ക് ചെങ്കോട്ടയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാതിരുന്നപ്പോൾ എങ്ങനെയാണ് ദീപ് സിദ്ദുവിന് പ്രവേശിക്കാൻ സാധിച്ചതെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു. എവിടെയാണ് ദീപ് സിദ്ദു ഇപ്പോഴുളളതെന്നും ആഭ്യരമന്ത്രിക്ക് അക്കാര്യം അറിയുമെന്ന് തനിക്കുറപ്പാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. മറ്റുളളവരെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.