പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ സിബിഐ റെയ്ഡ് ; സമരരംഗത്തെ രണ്ട് സന്നദ്ധപ്രവർത്തകർ ഡെൽഹിയിൽ അറസ്റ്റിൽ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിൽ നിന്നടക്കമുള്ള കർഷകർ ഡെൽഹിയിൽ പ്രതിഷേധസമരം നടത്തുന്നതിനിടെ കടുത്ത നടപടികളിലേക്ക് കേന്ദ്ര സർക്കാർ. സിബിഐയെ ഉപയോഗിച്ച് പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ റെയ്ഡ് നടത്തുന്നു.

പഞ്ചാബിലെ പ്രധാനപ്പെട്ട നാല്പത് ഗോഡൗണുകളിലാണ് തിരച്ചിൽ നടക്കുന്നത്. ഇന്നലെ രാത്രി മുതൽ സിബിഐയുടെ തിരച്ചിൽ തുടരുകയാണെന്നും അർദ്ധസൈനികരുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നതെന്നുമാണ് ഇവിടെ നിന്നുള്ള അനൌദ്യോഗിക വിവരം.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രധാനമായും ഡെൽഹിയിൽ സമരരംഗത്തുള്ളത്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ കേന്ദ്രസർക്കാരും സമരംനടത്തുന്ന കർഷകരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന്റെ ഭാഗമായി സമരവേദികളൊഴിപ്പിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്. ഇതിനിടെയാണ് കർഷകരുടെ ഗോഡൌണുകളിൽ സിബിഐ റെയ്ഡ് നടക്കുന്നത്.

അതിനിടെ കാർഷിക നിയമത്തിനെതിരായ പ്രതിഷേധരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകരെ ഡെൽഹി വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളാണ് അറസ്റ്റിലായത്.