ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയും; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍

ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനായ കൊവാകസിന് അനുകൂലമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍. ജനിതകമാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്‌സിന് കഴിയുമെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. എന്നാല്‍ പരീക്ഷണഘട്ടത്തില്‍ ഉള്ള കൊവാക്‌സിന്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കൊവാക്‌സിന്‍ കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കരുതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികല്‍ ഉന്നയിച്ചിരുന്നത്. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം കഴിയാതെയായിരുന്നു അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. പരീക്ഷണം നടത്താന്‍ ജനങ്ങള്‍ ലാബിലെ ഗിനിപ്പന്നികളല്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ ഭാരത് ബയോടെക്കാണ് നിര്‍മ്മിക്കുന്നത്. രാജ്യത്ത് അടിയന്തര ഉപോഗത്തിന് അനുമതി നല്‍കിയിരിക്കുന്ന വാക്‌സിനുകളില്‍ ഒന്നാണ് കൊവാക്‌സിന്‍.

വാക്‌സിന്‍ നിര്‍മാതക്കളും ഡ്രഗ് റെഗുലേറ്റര്‍ അതോറിറ്റിയും കേന്ദ്ര ആരോഗ്യമന്ത്രാലയവും കൊവാക്‌സിന്‍ സുരക്ഷിതമാണെന്നാണ് വ്യക്തമാക്കിയിരുന്നു. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കൊവാക്‌സിന്‍ ഉപയയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.