അതിർത്തിയിൽ വീണ്ടും തുരങ്കം; രണ്ടാഴ്ചയ്ക്കിടയിൽ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കം

ന്യൂഡെൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് ഭൂമിക്കടിയിൽ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയിൽ അതിർത്തിയിൽ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയിൽ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണിത്.

മൂന്ന് അടി വ്യാസവും 150 മീറ്റർ നീളവുമുള്ള തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരവാദികൾ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിർമിച്ചതെന്നാണ് സൂചന.

ജനുവരി 13ന് ഹിരൺനഗർ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റർ ദൈർഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബർ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തിൽ തുരങ്കം കണ്ടെത്തിയിരുന്നു.