രാജ്യത്തേക്കുളള ഇറക്കുമതി പോസിറ്റീവ് ട്രെൻഡിലേക്ക്; വ്യാപാരക്കമ്മി ഉയർന്നു

ന്യൂഡെൽഹി: മാർച്ചിനുശേഷം ആദ്യമായി രാജ്യത്തേക്കുളള ഇറക്കുമതി പോസിറ്റീവ് ട്രെൻഡിലേക്ക് എത്തി, ഇതോടെ വ്യാപാര കമ്മി ഡിസംബറിൽ 25 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.44 ബില്യൺ ഡോളറിലേക്കും ഉയർന്നു. 2020 നവംബർ മാസത്തെ 9.87 ബില്യൺ ഡോളറിൽ നിന്നാണ് ഉയർന്ന നിരക്കിലേക്ക് നീങ്ങിയത്.

ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59 ബില്യൺ ഡോളറിലെത്തി. മുൻ വർഷം സമാനകാലയളിൽ ഇത് 39.59 ബില്യൺ ഡോളറായിരുന്നു. കയറ്റുമതി രംഗത്ത് ഡിസംബറിൽ 0.14 ശതമാനത്തിന്റെ വളർച്ചയുണ്ടായി.

2020 ൽ വിപുലീകരണം കാണിക്കുന്ന മൂന്നാമത്തെ മാസമാണ് ഡിസംബർ. കയറ്റുമതി രം​ഗത്തെ നേട്ടം സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വർധിപ്പിക്കുന്നത്. കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 27.15 ബില്യണ്‍ ഡോളറിലേക്ക് എത്തി.

മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 27.11 ബില്യണ്‍ ഡോളറായിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, രത്നങ്ങൾ, ജ്വല്ലറി എന്നിവയുടെ കയറ്റുമതി വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. എണ്ണ കയറ്റുമതി വാര്‍ഷിക അടിസ്ഥാനത്തില്‍ കുറയുകയാണ്. വാര്‍ഷിക അടിസ്ഥാനത്തില്‍ 35.5 ശതമാനത്തിന്‍റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.