മാധ്യമ പ്രവർത്തകൻ്റെയും കുടുംബത്തിൻ്റെയും വിരുത് സെബി കയ്യോടെ പിടികൂടി

എസ് ശ്രീകണ്ഠൻ

മുംബൈ: മാധ്യമ പ്രവർത്തകൻ്റെയും കുടുംബത്തിൻ്റെയും വിരുത് സെബി കയ്യോടെ പിടികൂടി. സെബി ഉത്തരവ് വന്നതോടെ വിവാദ ആങ്കറെ പിരിച്ചുവിട്ടു കൊണ്ട് ടെലിവിഷൻ ചാനൽ കൈ കഴുകി. പ്രമുഖ ബിസിനസ് ചാനലിൻ്റെ ഹിന്ദി പതിപ്പിൽ ബൈ ടുഡേ, സെൽ ടുമോറോ അഥവാ ബിടിഎസ്ടി എന്നൊരു ഷോയുണ്ട്. വളരെ ജനപ്രിയ ഷോയാണിത്. ലക്ഷോപലക്ഷം സ്റ്റോക് ട്രേഡർമാർ ഈ ഷോയിലെ ടിപ്പുകൾ നോക്കി കരുക്കൾ നീക്കുന്നു.

ഈ വിവാദ ആങ്കർ എന്താ ചെയ്തതെന്നോ ?, ഷോയിലൂടെ നിർദ്ദേശിക്കുന്ന ഓഹരികൾ തലേ ദിവസം വാങ്ങും. ബൈ ടുഡേ നിർദ്ദേശം വരുന്ന മാത്രെ ആങ്കർ അത് വിൽക്കും. ഭാര്യയുടെയും അമ്മയുടെയും ഡിമാറ്റ് അക്കൗണ്ടിലൂടെയാണ് ഇയാൾ ഈ ഇടപാടുകൾ നടത്തിയത്. സംഭവം സെബിയുടെ കണ്ണിൽപ്പെട്ടു.

ആങ്കർക്കും കുടുംബത്തിനും ഓഹരി വിപണിയിൽ ഇടപെടുന്നതിന് വിലക്ക് വന്നു. അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു .വളരെ ചുരുങ്ങിയ ദിവസം കൊണ്ട് മൂപ്പരും കുടുംബവും 2.95 കോടിയാണ് കീശയിലാക്കിയത്. ഇടപാടുകൾ നടത്തിയതാവട്ടെ ഒരു പ്രമുഖ ബ്രോക്കറേജ് വഴിയും. ചാനൽ പറയുന്നത് ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്നാണ്. ഞങ്ങൾക്ക് ഒരു പെരുമാറ്റ ചട്ടമുണ്ട്. അത് ലംഘിച്ചതുകൊണ്ട് അയാളെ പിരിച്ചുവിടുന്നു. ഇതാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം.

ഇവരുടെ ഒക്കെ വാക്കു കേട്ട് ട്രേഡ് ചെയ്ത് കൈപൊളളിയവർ എന്തു ചെയ്യണം ? ഇതിനു കൂടി സെബി ഉത്തരം പറഞ്ഞില്ല. സെബിയുടെ സർവീലൻസ് സെല്ലിൻ്റെ കണ്ണ് ചാനൽ താരങ്ങളിൽ കൂടി നിരന്തരം ഉണ്ടെങ്കിൽ ഇതുപോലെ പലതും പുറത്ത് വരുമെന്ന് ഉറപ്പ്.